ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി. എംപിമാരായ കെ കെ രാഗേഷും ബിനോയ് വിശ്വവുമാണ് കത്ത് നൽകിയത്. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കത്തുനല്‍കിയത്.
കലാപത്തിനുപിന്നിലെ ഗൂഢാലോചനയിലും അക്രമികള്‍ക്കുമെതിരെ നടപടിവേണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംരക്ഷണവും മതസൗഹാര്‍ദ്ദവും ആത്മവിശ്വാസവും നല്‍കാനുള്ള ഇടപെടലുണ്ടാകണം. ശക്തമായ പൊലീസ് പെട്രോളിങും ഉറപ്പാക്കി കലാപം അടിച്ചമര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
"സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപങ്ങള്‍ വീണ്ടും തെരുവുകളില്‍ ആവര്‍ത്തിക്കുകയാണ്. പൊലീസുകാരുള്‍പ്പെടെ 38പേര്‍ കൊല്ലപ്പെട്ടു. 200ല്‍ ഏറെ ആളുകള്‍ക്ക് പരിക്കേറ്റു. കലാപബാധിത മേഖലയില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്. കലാപകാരികള്‍ പ്രകോപനപരവും വര്‍ഗീയവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി കമ്പും കല്ലുകളുമായാണ് ജഫ്രബാദിലെ പ്രതിഷേധ വേദിക്ക് ചുറ്റുമുള്ള മേഖലകളില്‍ ആക്രമണം നടത്തിയത്. മുസ്ലിങ്ങളെയും അവരുടെ വീടുകളും കടകളും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ജയ്ശ്രീറാം മുഴക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവിടെക്കിടന്ന് ഇല്ലാതാവുക, അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോവുക എന്ന ഭീഷണിയാണ് അക്രമികള്‍ ഉയര്‍ത്തിയത്. അക്രമികള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അനുവാദംനല്‍കി പൊലീസ് നിശബ്ദകാഴ്ച്ചക്കാരായി"- കത്തിൽ ഇടത് എംപിമാർ ചൂണ്ടിക്കാട്ടി.