തിരുവനന്തപുരം എസ്എപി ക്യാമ്പിലെ വെടിയുണ്ടകളുടെ കണക്കെടുക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പൊലീസിന്റെ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടർന്നാണ് കണക്കെടുക്കുന്നത്.
നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന രണ്ടു ലക്ഷം വെടിയുണ്ടകള്‍ ബാച്ചുകളായി എണ്ണി തിട്ടപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. എകെ 47 തോക്കിലുപയോഗിക്കുന്ന 1578 വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന 8398 വെടിയുണ്ടകള്‍, രണ്ടായിരത്തിലധികം എംഎം ഡ്രില്‍ കാട്രിഡ്ജ് എന്നിവ നഷ്ട്ടപ്പെട്ടുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുണ്ട്. ഈ ഇനങ്ങളിലുള്ള സ്റ്റോക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവന്‍ വെടിയുണ്ടകളും എണ്ണുന്നത്.
കേസിൽ അറസ്റ്റിലായ എസ്‌ഐ റെജി ബാലചന്ദ്രനെ ക്യാമ്പിലെത്തിച്ച് തെളിവെടുത്തേക്കും. വ്യാജ വെടിയുണ്ടകള്‍ എവിടെ നിന്ന് ലഭിച്ചുവെന്നതിൽ റെജി കൃത്യമായ മറുപടി നൽകിയിട്ടില്ല . ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റര്‍മാരെയടക്കം ചോദ്യം ചെയ്യുന്നതും പുരോഗമിക്കുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പൊലീസുകാരെ ചോദ്യം ചെയ്യും. എസ്എപി ക്യാമ്പിലെ മുഴുവന്‍ ഇന്‍സാസ് റൈഫിളുകളും നേരത്തെ ക്രൈംബ്രാഞ്ച് നേരിട്ട് പരിശോധിച്ചിരുന്നു.