2016-ലെ ജെഎൻയു രാജ്യദ്രോഹക്കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ ഉൾപ്പെടെയുള്ള മുൻ വിദ്യാർത്ഥികളെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. യൂണിവേഴ്‌സിറ്റിയിൽ നടന്ന അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. കനയ്യ കുമാറിനെ കൂടാതെ അനിർഭൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നീ വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ ഇതുവരെ നൽകിയിരുന്നില്ല. അതൊടെ കേസിന്റെ നടപടിക്രമങ്ങൾ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ദില്ലിയിലെ ആം ആദ്മി സർക്കാർ വിചാരണാനുമതി നൽകുകയായിരുന്നു. ബിജെപി ചേരിയിലേക്ക് ആം ആദ്മി പാർട്ടി നീങ്ങുമെന്ന ചില പ്രതിപക്ഷ പാർട്ടികളുടെ ആരോപണം കൂടുതൽ ബലപ്പെടുത്തുന്ന നടപടിയായി ഇത് വിലയിരുത്തപ്പെടുന്നു. കെജ്രിവാൾ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച മതനിരപക്ഷവാദികളെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്ന് സിപിഐ രാജ്യസഭാ അംഗം ബിനോയ് വിശ്വം പ്രതികരിച്ചു.
അതേസമയം, 2016 ഫെബ്രുവരി ഒമ്പതിന്, അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കനയ്യ അടക്കമുള്ളവര്‍ പങ്കെടുത്തതിന് യാതൊരു തെളിവും ഹാജരാക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ ചമയ്‌ക്കലും ഉൾപ്പെടെ എട്ടു കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.