കൊല്ലം നെടുമണ്‍കാവില്‍ നിന്നും കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വ്യാഴാഴ്ച രാവിലെ 10.30-ഓടുകൂടിയാണ് കുഞ്ഞിനെ കാണാതായത്.
മൃതദേഹം ഒഴുകി വന്നതാണെന്ന് കുട്ടിയെ പുറത്തെടുത്ത പോലീസിന്റെ മുങ്ങല്‍ വിദഗ്ധർ പറഞ്ഞിരുന്നു. തലമുടി വള്ളിയില്‍ ഉടക്കികിടക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ദൂരം ഒഴുകിപ്പോകുമായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ രാവിലെ 7 മണിമുതലാണ് പരിശോധന ആരംഭിച്ചത്. മുങ്ങിമരണമെന്നായിരുന്നു ഇന്‍ക്വസ്റ്റിലെയും പ്രാഥമിക നിഗമനം. ദേഹത്ത് മുറിവോ ചതവോ ഇല്ല. ബലപ്രയോഗം നടന്നിട്ടില്ല. 11.30-ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതശരീരം ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തില്‍ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. ദേവനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.