കർഷകരുടെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ രാജ്യമൊട്ടാകെ പണിമുടക്കുമെന്ന് അഖിലേന്ത്യാ ടാക്സി യൂണിയൻ. രണ്ട് ദിവസത്തിനകം ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് യൂണിയൻ പ്രസിഡന്റ് ബൽവന്ത് സിംഗ് ഭുള്ളർ ആവശ്യപ്പെട്ടത്.
'ഈ ജനദ്രോഹ നിയമങ്ങൾ റദ്ദാക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും കാർഷിക മന്ത്രിയോടും അഭ്യർത്ഥിക്കുന്നു. സര്‍വ്വ മേഖലകളും കോർപ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ നിയമം പിന്‍വലിക്കാന്‍ സർക്കാർ തയ്യാറായില്ലെങ്കിൽ, ഞങ്ങൾ പണിമുടക്കുന്നതായിരിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ ഡ്രൈവർമാരും ഡിസംബർ 3 മുതൽ വാഹനങ്ങൾ ഓടിക്കുന്നത് നിർത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.' ബല്‍വന്ത് സിംഗ് പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെ സമാധാനപരമായ സമരം ആറാം ദിവസവും തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം നിര്‍ണായകമാണെന്നും പുതിയ കാർഷിക വിപണന നിയമങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തെമ്പാടും ഒരുക്കുന്നത്. അതേസമയം, പ്രശ്നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ഉപാധികളോടെ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.