സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് നിയമസഭാ സ്പീക്കറുടെ ഓഫീസ്. ഭരണഘടനാ സ്ഥാപനത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്പീക്കർ എന്ന നിലയിലുള്ള തന്റെ വിദേശയാത്രകള്‍ എല്ലാ നിയമപരമായ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു എന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
സ്വര്‍ണക്കടത്തുമായി ഭരണഘടനാ പദവിയിലുള്ള ഉന്നതന് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനെ ഇതുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ ഓഫീസിന്റെ പ്രതികരണം.
ചട്ടപ്രകാരമായ വിദേശയാത്രകള്‍ മാത്രമാണ് നടത്തിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച് കള്ളക്കടത്ത് പ്രതികളെ കണ്ടിട്ടില്ലന്നും സ്പീക്കര്‍ വ്യക്തമാക്കി. വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പലതവണ പോയിട്ടുണ്ട്. തന്റെ സഹോദരങ്ങൾ വിദേശത്തായതിനാൽ യാത്ര ചെയ്തിട്ടുണ്ട്. വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. തെറ്റായ വാര്‍ത്ത എവിടെ നിന്നോ പുറത്തുവരുന്നു. പിന്നീട് എല്ലാവരും അത് ഏറ്റുപിടിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ഇതുമായി ബന്ധപ്പട്ട വിശദാംശങ്ങൾ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ എംബസിയിൽ ലഭിക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സ്വര്‍ണക്കടത്തില്‍ സ്പീക്കറെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് ആഭ്യർത്ഥിക്കുകയാണെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.