തിരുവനന്തപുരം: സംസ്ഥനത്ത് തദ്ദേശ ഭരണ സ്ഥാപങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് പോളിംഗ് തുടങ്ങിയത്. ആദ്യ രണ്ട് മണിക്കൂറിൽ 15 ശതമാണ് പോളിംഗ്. കോട്ടയത്താണ് കൂടുതൽ പോളിംഗ്.. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 63,187 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ്(37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി(47) നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ബുധനാഴ്ച(ഡിസംബർ 9) വൈകിട്ട് മൂന്ന് മുതൽ വ്യാഴാഴ്ച (ഡിസംബർ 10) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം.
ഈ മാസം പതിനാലിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോളിംഗ് പ്രകൃയ പൂര്‍ത്തിയാകും.