കട്ടപ്പന: 15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്! പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തിൽ ഈ വിഭാഗത്തിൽപെട്ടവർ എൽഡിഎഫിന്റെ പക്ഷത്തു വിജയിക്കാതിരുന്നതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാൻ കാരണം.
പട്ടികജാതിക്കാരായ 4 പേരാണ് പഞ്ചായത്ത് മേഖലയിൽ മത്സരിച്ചത്. അവരിൽ നരിയമ്പാറ വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കെ.സി.സുരേഷിന് മാത്രമാണു വിജയിക്കാനായത്. പട്ടികജാതി വിഭാഗത്തിൽപെട്ടവരെ ജനറൽ സീറ്റിൽ ഉൾപ്പെടെ 2 വാർഡുകളിൽ ഇടതുപക്ഷം മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാർഡ്. 2015ൽ ഇടതുപക്ഷ ഭരണ സമിതിയിൽ അംഗമായിരുന്ന സനീഷ് ശ്രീധരനെയാണ് ഇവിടെ മത്സരിപ്പിച്ചത്. യുഡിഎഫിൽ നിന്ന് എം.കെ.സുരേഷ്‌കുമാറും മത്സരിച്ചു.
എന്നാൽ ഇരുവർക്കും ജയിക്കാനായില്ല. കെ.സി.സുരേഷ് 386 വോട്ടും സനീഷ് ശ്രീധരൻ 305 വോട്ടും എം.കെ.സുരേഷ്‌കുമാർ 218 വോട്ടുമാണ് നേടിയത്. മുരിക്കാട്ടുകുടി വാർഡിലെ സ്ഥാനാർഥിയായിരുന്നു പിന്നീടുള്ള എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ 557 വോട്ട് നേടിയ പി.വി.റോയി അവിടെ വിജയിച്ചു. സിപിഎം സ്ഥാനാർഥി വി.ടി.ഷാനിന് 442 വോട്ടാണ് നേടാനായത്. അതോടെ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ കെ.സി.സുരേഷിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു.