വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ തന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്ന പ്രചരണത്തിന് മറുപടിയുമായി കെടി ജലീൽ. വോട്ട് ചെയ്ത സ്ഥാനാർത്ഥിയെ തോൽപ്പിച്ചുവെന്ന് പറഞ്ഞ് ആഹ്ളാദഭരിതരാകുന്ന പൊട്ടക്കിണറ്റിലെ തവളകളോട് എന്തുപറയാനാണെന്ന് കെടി ജലീൽ ചോദിച്ചു. അത്തരക്കാർ മലപ്പുറത്തിനപ്പുറത്തേക്ക് കണ്ണൊന്ന് തുറന്ന് നോക്കണമെന്നും എങ്ങും എവിടെയും ചുവപ്പാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മലപ്പുറത്തുതന്നെ പൊന്നാനിയും തവനൂരും നിലമ്പൂരും ചുവന്നുതന്നെ ഇരിപ്പുണ്ട്. എ.കെ. ആൻ്റെണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയ ദേശീയ പ്രമുഖരുടെ വീട് നിൽക്കുന്ന വാർഡുകളിൽ വിജയിച്ചത് സ്വന്തം പാർട്ടിക്കാരാണോയെന്ന് തദ്ദേശ ഗവേഷകർ അന്വേഷിച്ച് മനസ്സിലാക്കുന്നത് നന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
എൻ്റെ വാർഡിൽ UDF ജയിച്ചു എന്നാണല്ലോ ഇമ്മിണി വലിയ അവകാശവാദം. എന്താണ് നിജസ്ഥിതി? വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ജയിച്ചത് UDF ആയിരുന്നു. മുനിസിപ്പാലിറ്റി ഭരിച്ചതും UDF തന്നെ. കഴിഞ്ഞ ഭരണസമിതിയിൽ LDF ന് 12 സീറ്റായിരുന്നു. ആ പന്ത്രണ്ട് ഇത്തവണയും നിലനിർത്തി. എന്നാൽ UDF ൻ്റെ അംഗബലം 21 ൽ നിന്ന് 19 ആയി. ഒരിടത്ത് ഇക്കുറി BJP ജയിച്ചു. മറ്റൊരിടത്ത് ഒരു മുന്നണിയിലും പെടാത്ത സ്വതന്ത്രസ്ഥാനാർത്ഥിയും വിജയിച്ചു. ലീഗ് വിട്ട ശേഷം ഇതുവരെ എന്നെ ഒരിടത്തും തോൽപ്പിക്കാൻ കഴിയാത്തവർ എങ്ങിനെയൊക്കെയാണ് ആത്മസായൂജ്യമടയുന്നത്? ഇങ്ങിനെയുണ്ടോ ഒരു രാഷ്ട്രീയ പക! -കെടി ജലീൽ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തവനൂർ അസംബ്ലി മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ നാലിടത്ത് LDF ഉം മൂന്നിടത്ത് UDF ഉം ഭൂരിപക്ഷം നേടി. തവനൂർ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്തും (ചങ്ങരങ്കുളം, എടപ്പാൾ, മംഗലം) ഇത്തവണ വിജയിച്ചത് LDF സ്ഥാനാർത്ഥികളാണ്. തവനൂർ മണ്ഡലം ഉൾക്കൊള്ളുന്ന രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും (പൊന്നാനി, തിരൂർ) രാജകീയ വിജയം നേടി അധികാരത്തിലെത്തിയതും ഇടതുമുന്നണിയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.