ഡല്‍ഹി : കർഷകസമരം വൈകാതെ ദേശീയ പ്രശ്നമായി മാറുമെന്നും പ്രത്യേക സമിതിയെ വച്ചു ചർച്ചയിലൂടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കർഷക സംഘടനാ പ്രതിനിധികളും സർക്കാർ പ്രതിനിധികളും അടക്കം ഉൾപ്പെടുന്ന പ്രത്യേക സമിതിയെ വയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കർഷക സമരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അത് മൌലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമരരീതി മാറ്റാനാവുമെന്ന് കര്‍ഷകസംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സമരം ഇന്ന് ഇന്ന് ഇരുപത്തിരണ്ടാം ദിവസത്തിലേക്കു കടക്കുകയാണ്. സമരം ഒത്തുതീർപ്പാക്കാൻ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിർദേശം സ്വീകര്യമല്ലെന്നും നിയമങ്ങൾ പിൻവലിക്കുകയാണ് ഏക പോംവഴിയെന്നും കർഷക സംഘടനകള്‍ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കർഷക സമരം മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ ഒറ്റക്കെട്ടായി പറയുന്നു.