യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്ന മുഖ്യമന്ത്രിയുടെ കുറിപ്പിനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി. ഈ വക കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എവിടെ നിന്ന് കിട്ടിയിത്? അവസരങ്ങൾക്കനുസരിച്ച് ഭൂരിപക്ഷ കാർഡും ന്യൂനപക്ഷ കാർഡും കളിക്കുന്ന രീതിയാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ഭാവനയിൽ കണ്ടതാണ്' - കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫും ബിജെപിയും മാത്രമേയുള്ളൂവെന്ന് ധരിച്ചാൽ കണക്ക് തെറ്റുമെന്നേ പറയാനുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു. യുഡിഎഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍, മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുറന്നടിച്ചു. കോൺഗ്രസിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ല. ഇത് ചീപ്പായിപ്പോയി. ഇത് കേരളത്തിലെ ജനം മനസിലാക്കും. ശരിയായ രീതിയിൽ ജനം ഇതിന് മറുപടി നൽകും. ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.