തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയേക്കും. കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ സഭ വിളിച്ചു ചേർക്കാൻ രണ്ടാം തവണ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. ശുപാർശയിന്മേൽ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ വിഎസ് സുനിൽകുമാറും എകെ ബാലനും ഗവർണറെ കണ്ടിരുന്നു. സർക്കാർ ശുപാർശയിൽ ഗവർണറുടെ നിലപാട് പോസിറ്റീവാണെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ഗവർണർ ചില നിർദ്ദേശങ്ങൾ മുന്നാട്ട് വെച്ചിട്ടുണ്ടെന്നും, നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. 31 ന് നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഗവർണറാണെന്ന് മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായി വീണ്ടും ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിയും. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഈ മാസം 22 ന് നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ തള്ളിയത് വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. നടപടിയിൽ മുഖ്യമന്ത്രി ഗവർണറെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെ വിമർശിച്ച് ഗവർണറും സർക്കാറിന് കത്തുനിൽകി. കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമ വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷിക നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.