ഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ പകരുന്നത് തടയാന്‍ ചായ സല്‍ക്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന വ്യാപകമായി ഗോമൂത്ര സല്‍ക്കാരങ്ങള്‍ നടത്താനാണ് ഹിന്ദു മഹാസഭ തീരുമാനിച്ചത് എന്ന് അധ്യക്ഷനായ ചക്രപാണി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു. സല്‍ക്കാരത്തില്‍ ഗോമൂത്രവും ചാണകക്കേക്കുമാണ് നല്‍കുക. ഈ ചികിത്സയിലൂടെ കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അടിയന്തിരമായി ചെയ്യേണ്ട ഒരു കടമയാണെന്നും ഹിന്ദു മഹാസഭാ അധ്യക്ഷന്‍ വ്യക്തമാക്കി.
ഗോമൂത്ര പാര്‍ട്ടികളില്‍ ഗോമൂത്രത്തിനായി പ്രത്യേകം കൌണ്ടറുകള്‍ തുറക്കും. ചാണകക്കേക്ക് ,ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ അഗര്‍ബത്തി എന്നിവയും പാര്‍ട്ടികളില്‍ ഉണ്ടാവും. ഇത്രയുംകൊണ്ട് നമുക്ക് കൊറോണയെ മറികടക്കാനാവും. ഈ ആശയത്തെ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഡല്‍ഹില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗോമൂത്ര പാര്‍ട്ടികള്‍ ഉടന്‍ ആരംഭിക്കും.
ആദ്യ ഗോമൂത്ര സല്‍ക്കാരം ഡല്‍ഹിയിലെ ഹിന്ദു ഭവനിലാണ് നടക്കുക എന്നും ചക്രപാണി മഹാരാജ് അറിയിച്ചു. ഡല്‍ഹിക്ക് പിറകെ രാജ്യത്താകെ ഗോമൂത്ര സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭ ഉദ്ദേശിക്കുന്നത്. ഇതിനായി തയ്യാറുള്ള ഗോശാലകളുമായി ബന്ധപ്പെട്ടു വരികയാണെന്നും ചക്രപാണി മഹാരാജു പറഞ്ഞു.
പശുവും ചാണകവും വിട്ടൊരു കളിയില്ല, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ സംഘപരിവാറിന്റെ ഒറ്റമൂലിയാണ് ഗോക്കളും, ഗോമൂത്രവും ചാണകവും . കൊറോണയിലും മാറ്റമില്ല. ചാണകം കൊണ്ടും ഗോമൂത്രം കൊണ്ടുംകൊറോണയെ പമ്പ കടത്താമെന്ന അസമിലെ ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയയുടെ കണ്ടു പിടിത്തത്തിന് പിന്നാലെയാണ് ഗോമൂത്ര സദ്യക്ക് ഹിന്ദു മഹാസഭ ഒരുങ്ങിയത്. ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്.
ചായസൽക്കാരം പോലെ വിപുലമായണ് ഹിന്ദുമഹാസഭ ഗോമൂത്ര പാർട്ടി സംഘടിപ്പിക്കുന്നത്. പശു തരുന്ന ഉത്പന്നങ്ങൾ കൊറോണയെ എങ്ങനെ പ്രതിരോധിക്കുമെന്ന് സൽക്കാരത്തിനെത്തുന്നവരെ ബോധ്യപ്പെടുത്തും.