ഡല്‍ഹി: മോദി സർക്കാരിന്റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കണ്ണുനീർ തുടയ്ക്കുന്നതിനുപകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും രാഹുല്‍ തുറന്നടിച്ചു. കുത്തക മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഈ ക്രൂരത തുടരുന്നത്. കര്‍ഷകവിരുദ്ധ നിയമം ഉടന്‍ റദ്ദാക്കി പ്രശ്ന പരിഹാരം കാണണം - അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് തുല്യമാണ് മോദി സർക്കാറെന്നും ഒരിക്കൽ കൂടി രാജ്യം ചമ്പാരൻ പോലൊരു സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്ന് ബ്രിട്ടീഷ് കമ്പനിയായിരുന്നുവെങ്കിൽ, ഇപ്പോൾ മോദിയും സുഹൃത്തുക്കളും ചേർന്ന കമ്പനിയാണ്. എന്നാല്‍ അവര്‍ക്കെതിരെ നില്‍ക്കുന്നത് രാജ്യത്തെ കര്‍ഷകരാണ്. അവര്‍ അവരുടെ അവകാശങ്ങള്‍ തിരിച്ചു പിടിക്കുകതന്നെ ചെയ്യും'.
അതേസമയം, കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ.