എറണാകുളം: പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില തീർത്തു മോശമായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അതേ സമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ആശുപത്രിയിൽ റിമാൻഡിലുള്ള ഇബ്രാഹിംകുഞ്ഞിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ 18 നാണ് നവംബർ 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്.
അതേ സമയം വീട്ടിൽ ഇബ്രാഹിം കുഞ്ഞിനെ കണ്ടെത്താനായില്ല. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിനെ ഇവർ അറിയിച്ചു. വനിതാ പൊലീസിനെ വീട്ടിൽ എത്തിച്ച് വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിൽ പരിശോധനക്ക് എത്തിയത്.