എറണാകുളം: പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എംഇഎസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടത്. സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ആശുപത്രിയിൽ നിന്ന് ജയിലിൽ പോകാമെന്നും കോടതി പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വെളളിയാഴ്ച ഹർജിയിൽ കോടതി വിധി പറയും. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിചാരണ കോടതിയായ മൂവാറ്റുപുഴ വിജിലൻസ് കോടതയിൽ ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജിയിലെ ആവശ്യം ചൂണ്ടിക്കാട്ടിയത്. ഈ ഘട്ടത്തിലാണ് ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിനെ രൂക്ഷമായി വിമർശിച്ചത്.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില തീർത്തു മോശമായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിൽ ആവശ്യപ്പട്ടത്. അതേ സമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ആശുപത്രിയിൽ റിമാൻഡിലുള്ള ഇബ്രാഹിം കുഞ്ഞിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ 18 നാണ് നവംബർ 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തെങ്കിലും ആശുപത്രിയിൽ ചികിത്സ തുടരാമെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ എത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ മാത്രമാണ് വിജിലൻസിന് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിനിടെയാണ് എംഇഎസിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.