പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എറണാകുളം ജില്ല വിട്ടുപോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞ ദിവസം ഹൃദ്രോഗം ഉണ്ടായതായും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ വലിയ തോതിൽ എതിർത്തില്ല. അതേ സമയം വിജിലൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എംഇഎസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം അനുവദിക്കണമെന്ന് വിചാരണ കോടതിയിൽ ആവശ്യപ്പെട്ടതായി ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാൻ തയ്യാറാകാണമെന്ന് ഇബ്രാഹിംകുഞ്ഞിനോട് പറഞ്ഞു. തുടർന്ന് വിചാരണ കോടതിയിലെ ആവശ്യം പിൻവലിക്കാൻ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിനോട് പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെ നവംബർ 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.