നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. താൻ സ്ഥാനാർത്ഥിയാവുമെന്നത് നിക്ഷിപ്ത താല്പര്യക്കാരുടെ വ്യാജവാർത്തകളാണെന്ന് അനിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഏകോപനം എന്ന ഉത്തരവാദിത്തമാണ് താൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് കൂടാതെ നൂതന സാങ്കേതിക സംയോജനവുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്തങ്ങളും എ ഐ സി സി തന്നെ ഏൽപ്പിച്ചിട്ടുണ്ട്. ഇവ ഭംഗിയായി നിർവഹിക്കാൻ മാത്രമാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും അനിൽ പറഞ്ഞു.
അനിൽ ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
പ്രിയപ്പെട്ടവരെ ,
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള വാർത്താ റിപ്പോർട്ടുകൾ നിരവധി ഓൺലൈൻ പോർട്ടലുകൾ പ്രചരിപ്പിക്കുണ്ടെന്ന വിവരം വിവിധ സ്ഥലങ്ങളിൽ നിന്ന് എന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്ന ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരുന്നു. കൂടാതെ , ഈ വർഷം ആദ്യം നൂതന സാങ്കേതിക സംയോജനവുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വങ്ങളും എ ഐ സി സി എന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഭംഗിയായി അവ നിർവ്വഹിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലും നമ്മുടെ സ്ഥാനാർത്ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ വിജയത്തിനും എന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
അതോടൊപ്പം, പുരോഗമനപരവും പുതുമയുള്ളതുമായ ഒരു ആഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ സ്ത്രീകളുൾപ്പെടെയുള്ള നിരവധി പുതുമുഖങ്ങളും യുവമുഖങ്ങളും ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ജയ്‌ഹിന്ദ്!