ഉത്തർപ്രദേശിൽ പീഡനത്തിന് ഇരയായ ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി. നരഹത്യ കേസിലാണ് സെൻഗാർ കുറ്റക്കാരെന്ന് വിധിച്ചത്. കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ ആകെ 11 പ്രതികളാണ് ഉണ്ടായിരുന്നത്. നാല് പേരെ വെറുതെ വിട്ടു. ഡൽഹി തീസ് ഹരാരി കോടതിയാണ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്അതേസമയം ചികിത്സിച്ച ഡോക്ടര്‍മാരെ കോടതി വിമര്‍ശിച്ചു.
2018 ഏപ്രില്‍ ഒമ്പതിനാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിതാവിന്‍റെ മരണത്തില്‍ സെന്‍ഗാറിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായതിനെ പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് അറസ്റ്റിന് മുമ്പ് സെന്‍ഗാറും അനുയായികളും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, സെന്‍ഗര്‍, അദ്ദേഹത്തിന്‍റെ സഹോദരന്‍ ഇതുല്‍, ഭദൗരിയ, എസ്എ കാംട പ്രസാദ്, കോണ്‍സ്റ്റബിള്‍ അമീര്‍ ഖാര്‍ തുടങ്ങിയവ 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലും സെന്‍ഗര്‍ ശിക്ഷ അനുഭവിക്കുകയാണ്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച കേസിലും സെന്‍ഗര്‍ പ്രതിയാണ്.