പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഒ.രാജഗോപാല്‍ എം.എൽ.എ രംഗത്ത്. ഗവര്‍ണറും സംയമനം പാലിക്കണമെന്ന് അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭരണത്തിന്‍റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേർ പരസ്പരം വെല്ലുവിളിക്കുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ലെന്ന് രാജഗോപാല്‍ പറഞ്ഞു. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവർണറുമായും നല്ല ബന്ധമാണ്. അതുകൊണ്ടു തന്നെ തർക്കത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ സംയുക്തമായി പ്രമേയം പാസാക്കുകയും, ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്‍പ് ഗവര്‍ണ്ണറെ വിവരമറിയിക്കണമായിരുന്നു എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. പാർലമെന്‍റിന്‍റെ ഇരുസഭകളിലും നിയമം പാസാക്കി രാഷ്‌ട്രപതി ഒപ്പുവച്ച് കഴിഞ്ഞ സ്ഥിതിയ്ക്ക്, കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത് തടയേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണ് എന്നാണ് അദ്ദേഹത്തിന്‍റെ വാദം.