തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാർ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നതെന്ന് ജീവനക്കാർ ഓർമവേണമെന്നും അദ്ദേഹം പറഞ്ഞു. ബസുകള്‍ നിരത്തിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് അന്യായമാണെന്നും ജീവനക്കാര്‍ മനസാക്ഷിയില്ലാതെയാണ് പണിമുടക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിനിടെ കുഴഞ്ഞുവീണ് മരിച്ച ടി. സുരേന്ദ്രന്‍റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.
മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടി സ്വീകരിക്കുക. സംഭവം ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാകളക്ടർ ഇന്നലെ തന്നെ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി.
ഇന്നലെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തയത്. സമയവും റൂട്ടും തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്ത ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട് ഓഫീസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയായിരുന്നു.