തിരുവനന്തപുരം: എസ്റ്റേറ്റുകളുടെ ലായങ്ങളില്‍ വളരെ ദരിദ്രമായ ചുറ്റുപാടുകളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതിയൊരുങ്ങുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്കായാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഇടുക്കി കുറ്റിയാർവാലിയിൽ പത്തു വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി. തൊഴിൽ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ 5.49 ഏക്കർ റവന്യൂ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. കൊല്ലം പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസിലെ തൊഴിലാളികൾക്കുള്ള വീടുകളുടെ നിർമ്മാണവും തുടങ്ങി. ഇടുക്കി പീരുമേട്ടിൽ ഭവന പദ്ധതിക്കായി ഭൂമികണ്ടെത്താനുള്ള നടപടി തുടരുകയാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ് നടത്തിയ സർവേയിൽ 32,454 തോട്ടം തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. വിരമിച്ച തൊഴിലാളികളിൽ 5348 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നൽകാനുള്ള നടപടികളും തുടരുകയാണ്. ‘ഓൺ യുവർ ഓൺ ഹൗസ്' എന്ന പേരിലാണ് തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതിയൊരുങ്ങുന്നത്.