ന്യൂഡൽഹി: കർഷക നേതാവ് ബൽദേവ് സിങ് സിർസയ്ക്ക് എൻഐഎ നോട്ടീസ്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാല്‍ എൻഐഎ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമമാണെന്ന് സിർസ ആരോപിച്ചു.
സെക്ഷൻ 160 സിആർപിസി പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഖാലിസതൻ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബാർ ഖൽസ ഇന്റർനാഷണൽ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തുടങ്ങിയ ഖാലിസ്ഥാൻ അനുകൂല സംഘടനകള്‍ക്കെതിരെ കഴിഞ്ഞ ഡിസംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലാണ് സിര്‍സയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്‍റെ മറവില്‍ സർക്കാരിനെതിരേ കലാപത്തിനു പ്രേരണ നല്‍കിയെന്നാണ് കേസ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കർഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിർസ പ്രതികരിച്ചു. ആദ്യമവർ സുപ്രീം കോടതി വഴി സമരം പൊളിക്കാൻ നോക്കി. ഇപ്പോൾ എൻഐഎയും ഉപയോഗിക്കുന്നു- സിർസ പറഞ്ഞു