കൂളിങ് ഫിലിമുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് ഇന്നു മുതൽ നടപടിയെടുക്കും. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതുൾപ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. എന്നാല്‍, യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പരിശോധന നടത്തരുതെന്നും ഫിലിമും കർട്ടനും ഇളക്കി മാറ്റാൻ തയാറാകാത്തവരുടെ വാഹനത്തിന്റ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നേരത്തെ ഡിസംബറിൽ തന്നെ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, മോട്ടോര്‍ വാഹന വകുപ്പ് അന്ന് നടപടിയെടുത്തിരുന്നില്ല.