ഡല്‍ഹി: ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ഗാലറിയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വീർ സവർക്കറുടെ ഛായാചിത്രം പതിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്. അത് ഉടന്‍ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽസി ദീപക് സിംഗ് ചെയർമാന് കത്ത് നൽകി. ഇന്നലെയാണ് സവര്‍ക്കറുടെ ചിത്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്തത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ വീറോടെ പോരാടി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന വീരരുടെകൂടെ, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് മാപ്പുപറഞ്ഞ സവര്‍ക്കറെ പ്രതിഷ്ടിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ദീപക് സിംഗ് പറഞ്ഞു. ഇത്തരക്കാരുടെ ചിത്രമൊക്കെ ബിജെപിയുടെ ഓഫീസില്‍ കൊണ്ടുപോയി വച്ചാല്‍ മതിയെന്നും അദ്ദേഹം തുറന്നടിച്ചു.
സവര്‍ക്കര്‍ ജയിലിൽവെച്ച് ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായി. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്.