സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ വഴി വിൽക്കുന്ന മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ മാത്രം. മാർച്ച് ഒന്നു മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വരിക. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബിവറേജസ് കോർപ്പറേഷൻ മദ്യ കമ്പനികൾക്ക് നൽകി. പ്ലാസ്റ്റിക്ക് കുപ്പികളിലെ മദ്യം വിൽപനക്ക് എടുക്കില്ലെന്നാണ് കമ്പനികളെ ബിവറേജസ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.
മദ്യത്തിന് കമ്പനികൾക്ക് നൽകുന്ന അടിസ്ഥാന വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കണമെന്ന് സർക്കാർ കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിലവിൽ പ്ലാസ്റ്റിക്ക് കുപ്പികളിലുളള മദ്യം വിൽക്കാൻ അനുവദിക്കും. പ്ലാസ്റ്റിക്ക് കുപ്പികളിലെ മദ്യ വിൽപന നിരോധിക്കാൻ സർക്കാർ മുമ്പും തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കുന്നുകൂടുന്നത് തടയുന്നതിന്റെ ഭാഗമായാണ് സർക്കാറിന്റെ പുതിയ തീരുമാനം. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കുപ്പികളിൽ ഭൂരിഭാഗവും മദ്യത്തിന്റേതാണെന്നാണ് നിഗമനം. വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന ഗ്ലാസ് കുപ്പികളിൽ മദ്യം എത്തുന്നത് പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ബിയർ മാത്രമാണ് നിലവിൽ ഗ്ലാസ് കുപ്പികളിൽ വിൽപ്പന നടത്തുന്നത്.