ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്ക് സംഘത്തിന്റെ പ്രാഥമിക നിഗമനം.ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് അവർ എത്തിച്ചേർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ കെ.ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഫോറൻസിക്ക് വിദഗ്ദ്ധർ കഴിഞ്ഞ ദിവസം ഇളവൂർപ്പുഴയും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷമാണ് ദേവനന്ദ മുങ്ങി മരിച്ചത് അവുടെ വീട്ടിൽ നിന്ന് 75 മീറ്റർ അകലെയുള്ള കുളികടവിലായിരിക്കാം എന്ന പ്രാഥമിക നിഗമനത്തിൽ എത്തുന്നത്.
ദേവനന്ദയുടെ വീട്ടിൽ നിന്ന് ബണ്ടിലേക്ക് 220 മീറ്ററാണ് ദൂരം. കുളിക്കടവിലോ വീട്ടിൽ നിന്ന് 100 മീറ്റർ ദൂരത്തിനിടയിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറൻസിക്ക് സംഘം പരിഗണിക്കുന്നത്. ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30-ഓടുകൂടിയാണ് കുഞ്ഞിനെ കാണാതായത്.
'ദേവനന്ദ ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ലെന്ന്' മാതാവ് ധന്യ തറപ്പിച്ച് പറഞ്ഞതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകിയത്. ഫൊറൻസിക് വിദഗ്ധരടങ്ങിയ സംഘമാണ് ഇപ്പോള്‍ പഴുതടച്ച പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.