കെസി വേണുഗോപാലിനെ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിൽ ബൈപ്പാസ് ഉദ്ഘാടനം നടക്കന്നിടത്തേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഉദ്ഘാടന വേദിക്ക് സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ ഇന്ന് ഒഴിവാക്കിയതിന് പിന്നിൽ സിപിഎം ബിജെപി ഗൂഡാലോചനയാണെന്ന് ലിജു ആരോപിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നാടമുറിച്ച് ബൈപ്പാസിലൂടെയുള്ള ആദ്യയാത്ര നടത്തി. നാനൂറ് കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ബൈപ്പാസ് കേരളത്തിലെ ഏറ്റവും നീളംകൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണ്.
ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമാണം വൈകി.