കണ്ണൂർ: നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദ ദർശനവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ. മതാവകാശം നിഷേധിക്കപ്പെടുന്ന വേളയിൽ അതു തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സിപിഎം അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത് ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.
മതധ്രുവീകണവും വർഗീയധ്രുവീകരണവും രണ്ടാണ്. മതധ്രുവീകരണത്തിന്റെ ഭാഗമായാണ് ഹിന്ദുത്വരാഷ്‌ട്രമെന്ന വാദം രാജ്യത്ത് ഉയർന്നത്. ഇപ്പോൾ വീണ്ടും ഇത് ഉയർന്നുവരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്. പാകിസ്ഥാൻ രൂപീകരിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കായി
തുടരുന്നതിൽ അമർഷം പൂണ്ട അർ എസ്‌എസ് ഉൾപ്പെടെയുള്ള വർഗീയവാദികൾ യോഗം ചേർന്നു. ഹിന്ദുത്വ രാഷ്‌ട്രവാദത്തെ എതിർത്ത ഗാന്ധിജിയെ നിശബ്‌ദമാക്കണമെന്നായിരുന്നു യോഗത്തിൽ ഗോൾവാൾക്കറുടെ പ്രസംഗം. ഈ യോഗം കഴിഞ്ഞ് 52ാം ദിവസമാണ് ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുകൊല്ലുന്നത്. ഗാന്ധിജിയെ വധിക്കാനായി ആയുധപരിശീലനം നേടിയ നിരവധിയാളുകൾ രാജ്യത്തുണ്ടായിരുന്നു. മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത്തരം ആശയങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനാകൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.