ജനങ്ങള്‍ തന്നെ എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി പൂര്‍ത്തീകരിച്ച് ഉടന്‍ നാട്ടിലെത്തും, തന്റെ ജീവിതപ്രശ്നവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലേക്ക് വന്നതാണെന്ന് നിലമ്പൂര്‍ എം.എല്‍.എ പി. വി. അന്‍വര്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശത്തുപോയി തിരിച്ചെത്താത്ത പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിഡിയോ സന്ദേശം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്.
"എന്നെ സംബന്ധിച്ച് രാഷ്ട്രീയം കച്ചവടമല്ല. രാഷ്ട്രീയം പൊതുനന്മയ്ക്കുവേണ്ടിയുള്ള സാമൂഹിക പ്രവര്‍ത്തനമാണ്. രാഷ്ട്രീയപ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനമായി മാറുമ്പോള്‍ വളരെയധികം ചെലവ് ഓരോ ദിവസവും വരും. ദൈവാനുഗ്രഹം കൊണ്ട് ഒരു മൈനിങ് ആക്ടിവിറ്റിയുമായി ആഫ്രിക്കയിലെത്തിയതാണ് ഞാന്‍. ഇവിടെ കക്കാന്‍ വന്നതോ, ഇഞ്ചിക്കൃഷി നടത്താന്‍ വന്നതോ കടലക്കൃഷി നടത്താന്‍ വന്നതോ അല്ല. നിങ്ങള്‍ക്കറിയാവുന്നതുപോലെ മാന്യമായ ബിസിനസ് ചെയ്ത് എന്റെ ഈ ബാധ്യതകളും പ്രശ്‌നങ്ങളും തീര്‍ത്ത് നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സഹായിക്കാനും എന്റെ കുടുംബം പോറ്റാനുമുള്ള ഒരു വഴിതേടി വന്നതാണ് ഞാന്‍. ഈ യാഥാര്‍ഥ്യം നിങ്ങള്‍ അറിയണം" എന്നാണ് വീഡിയോയിലൂടെ പി. വി. അന്‍വര്‍ പറയുന്നത്.
അതേസമയം, പി.വി അന്‍വറിനെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികള്‍ കൂട്ടത്തോടെ ഖാന പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂട്ടത്തോടെ കമന്‍റ് ഇട്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി അന്‍വറിനെ മണ്ഡലത്തിലോ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.