സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കോഴിക്കോട് ജില്ലയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധയുള്ളത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. ജില്ലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
പക്ഷിപ്പനി ബാധിച്ചെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് ഫാമുകളിൽ പരിശോധന നടത്തിയത്. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ പക്ഷിപ്പനി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും.
പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. കോഴിഫാമുകളിൽ അതിജാഗ്രതാ നിര്‍ദേശം നല്‍കും. കൂടാതെ സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.