ഓൺലൈൻ ചൂതാട്ടം തടയാനുള്ള നിയമം പരിഗണനയിലെന്ന് സർക്കാർ.ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ചൂതാട്ടങ്ങൾ തടയണമെന്ന ഹർജിയിലാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. ചൂതാട്ടം നിരോധിക്കുന്നതിനായി ഡിജിപിയുടെ നിർദ്ദേശം നിയമവകുപ്പിന്റെ പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമ നിർമാണത്തിന് എത്ര കാലം എടുക്കുമെന്ന് അറിയിക്കാൻ നിയമസെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹർജയിൽ സംസ്ഥാന സർക്കാറിനു പുറമെ ഓൺലൈൻ റമ്മിയുടെ ബ്രാൻഡ് അംബാസിഡർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഓൺലൈൻ റമ്മിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ച ക്രിക്കറ്റ് സിനിമാ താരങ്ങൾക്കാണ് നോട്ടീസ് അയച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, തെന്നിന്ത്യൻ നടി തമന്ന ഭാട്യ, മലയാള സിനിമാ നടൻ അജു വർഗീസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധിയാളുകൾ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ഗെയിമുകൾ സാമൂഹ്യ വിപത്താണെന്നാണ് ഹർജിക്കാരന്റെ വാദം. ഓൺലൈൻ ചൂതാട്ടം തമിഴ്നാട് സർക്കാർ നിരോധിച്ചിരുന്നു. ഇതേ മാതൃകയിൽ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.