എനിക്ക് രാഷ്ട്രീയം തമാശയല്ല, ഉപജീവനമാര്‍ഗവുമല്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ അടുത്തിടെ ചില സ്വകാര്യചടങ്ങുകളിലും വിവാഹത്തിനും പങ്കെടുക്കാന്‍ വന്നുവെന്നത് സത്യമാണ്. പക്ഷേ, ഇവിടെ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ഞാന്‍ സെയ്ന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. അതുകൊണ്ടുതന്നെ എന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ധര്‍മജന്‍ പറയുന്നത്. തെരഞ്ഞെടുപ്പിലെ വിജയവും തോൽവിയും തനിക്ക് പ്രശ്നമല്ല. മത്സരിച്ചാൽ ജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. കേരളത്തിൽ എവിടെയും മത്സരിക്കുവാൻ തയാറാണ്. എവിടെ ജയിച്ചാലും പിന്നെ ആ പ്രദേശത്തിൻ്റെ ആളായി അവിടെ തന്നെ ഉണ്ടാകുമെന്നും ധർമ്മജൻ പറയുന്നു.
ഉമ്മന്‍ചാണ്ടിയുമായി അടുത്തിടെ നടത്തിയ കൂടികാഴ്ചകള്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയായിരുന്നില്ല. ഇതുവരെ കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി ആരും മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങോട്ടും സീറ്റ് ആവശ്യപ്പെട്ടില്ല. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ പ്രചാരണരംഗത്ത് തീര്‍ച്ചയായും ഉണ്ടാവുമെന്നും ധര്‍മജന്‍ വ്യക്തമാക്കി.