'ഞാന്‍ ബിജെപിയില്‍ ചേരണമെങ്കില്‍ കശ്മീരില്‍ കറുത്ത മഞ്ഞു പെയ്യണമെന്ന്' കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാലു പതിറ്റാണ്ടായി പാർലമെന്റിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് പ്രധാനമന്ത്രി നൽകിയ വിടവാങ്ങൽ പ്രസംഗവും തുടർന്നുള്ള വികാര പ്രകടനങ്ങളുമാണ് ആസാദ് ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തിന് ഇടയാക്കിയത്. എന്നാല്‍, ബി.ജെ.പിയിൽ എന്നല്ല, മറ്റൊരു പാർട്ടിയിലും താൻ ചേരില്ലെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അന്തരീക്ഷം ദുഷിച്ചുവെന്നും ഭയം മൂലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിക്കുന്ന ഹിന്ദു കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം പോലും കുറഞ്ഞുവെന്നും ആസാദ് പറയുന്നു. 1979-ലെ തിരഞ്ഞെടുപ്പില്‍ 95 ശതമാനം സമ്മതിദായകരും ഹിന്ദുക്കളായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. അതായിരുന്നു പഴയ ഇന്ത്യയെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
അതേസമയം, മോദിയുടെ പ്രസംഗത്തിനിടെ തന്‍റെ കണ്ണു നിറഞ്ഞത് പരസ്പരം അറിയുന്നതുകൊണ്ടല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 2006 ൽ ഒരു ഗുജറാത്തി ടൂറിസ്റ്റ് ബസ് ആക്രമിക്കപ്പെട്ട സംഭവം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് പങ്കുവയ്ക്കുമ്പോള്‍ താന്‍ വികാരാധീനനായെന്നും ആ സംഭവത്തെ കുറിച്ച് വീണ്ടും ഓര്‍ത്തതാണ് തന്റെ കണ്ണു നിറയാന്‍ കാരണമായതെന്നും ആസാദ് വ്യക്തമാക്കി. രാജ്യസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പാകിസ്താനിലേക്ക് പോകാത്ത ഭാഗ്യവാന്മാരില്‍ ഒരാളാണ് താനെന്നും ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ അഭിമാനിക്കുന്നുവെന്നും ആസാദ് പറഞ്ഞിരുന്നു.