ഡല്‍ഹി: ഇന്ന് നിര്‍ബന്ധമായും പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. വളരെ പ്രധാനപ്പെട്ട നിയമനിർമാണം നടക്കാനുള്ളത് കൊണ്ട് 'രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കണമെന്നാണ് നിര്‍ദേശം. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറപ്പെടുവിച്ചത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് സഭ ചേരുന്നത്.
നേരത്തെ, എട്ടു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാജ്യസഭയിൽ എത്തണമെന്ന് കാണിച്ച് എംപിമാർക്ക് ബിജെപി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ സുപ്രധാനമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിലകളെ ഫലപ്രദമായി നേരിടാനാണ് എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ നിര്‍ദേശിച്ചത് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.
ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകുന്നത് ഇന്നാണ്. ബജറ്റ് ചർച്ചയ്ക്കിടെ, സർക്കാർ സമ്പന്നർക്ക് മാത്രമുള്ള ബജറ്റാണ് അവതരിപ്പിച്ചത് എന്ന് മുൻധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. കർഷകർക്കും സൈനികർക്കും ഇടമില്ലാത്ത ബജറ്റ് എന്നാണ് ശശി തരൂർ കുറ്റപ്പെടുത്തിയിരുന്നത്. അതേസമയം, സഭാ നടപടി ക്രമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. കർഷകർക്കു വേണ്ടി സഭയിൽ മൗനമാചരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിലാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകുന്നത്.