പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ മമതാ ബാനർജിയുടെ പാർട്ടിക്കൊപ്പം നിന്നാൽ ഭരണവിരുദ്ധ തരംഗത്തിൽ ഇടതുപക്ഷത്തിനു കൂടി തിരിച്ചടിയുണ്ടാകുമെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആസന്നമായ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനൊപ്പം ചേരാത്തതിന്റെ കാരണത്തെ കുറിച്ച് വിശദീകരിക്കുകായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബിജെപിയുടെ 'ബി-ടീമായി' മാറി എന്ന ആരോപണത്തോട് പ്രതികരിക്കവെ, ഒരു തൂക്കു മന്ത്രിസഭ വരുന്ന സാഹചര്യം ഉണ്ടായാല്‍ മമത ബാനർജി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും യെച്ചൂരി തുറന്നടിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയത് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം കൊണ്ടാണ്. അപ്പോൾ ഞങ്ങൾ കൂടി തൃണമൂലിനൊപ്പം നിന്നാൽ ബി.ജെ.പിയുടെ വിജയം സുഗമമാവും. ബി.ജെ.പിയെ തോൽപ്പിക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെതിരെ വിശ്വാസയോഗ്യമായ ഒരു ബദൽ വേണം. ആ ബദലാണ് ഇടതുപക്ഷവും കോൺഗ്രസും ചേർന്നുകൊണ്ടുള്ള നീക്കം എന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ഇടതു വോട്ടുകൾക്കു പുറമെ ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടുകളിൽ സിംഹഭാഗവും തൃണമൂലിനെതിരായ ഭരണവിരുദ്ധ വോട്ടുകളായിരിക്കും എന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നത്. തൃണമൂൽ വിരുദ്ധ വോട്ടുകൾ ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ബി.ജെ.പിക്ക് പോകും. അതായത്, വേറിട്ടു മത്സരിക്കുന്നതിലൂടെ ഞങ്ങൾ ബി.ജെ.പിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുക കൂടിയാണ് ചെയ്യുന്നത് എന്നും യെച്ചൂരി വിശദീകരിച്ചു.