നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്നു പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍. അക്കൗണ്ട് തുറന്ന സമയത്ത് കയ്യിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങിയെന്നും, കുട്ടിയുടെ സര്‍ജറി കഴിയും മുമ്പ് ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു. 'തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍ എന്നും' അവര്‍ പറയുന്നു.
അതേസമയം, നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്ക് എതിരെ തിരിക്കുന്നവരെ റോഡിൽ തല്ലണം എന്നാണ് പറഞ്ഞതെന്നും ഫിറോസ് കുന്നംപറമ്പിൽ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഫിറോസ് വിവാദ പരാമര്‍ശം നടത്തിയത്. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീടും വിവിധ ആവശ്യങ്ങള്‍ക്കായി പണം ചെലവായെന്നും കാണിച്ച് ഇവര്‍ സമീപിച്ചെന്നും ഫിറോസ് പറയുന്നു.
എന്നാല്‍, ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണെന്ന് വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത് എന്നും അവര്‍ തുറന്നടിച്ചു.