കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വെള്ളിമാട്കുന്ന് ജൻഡർ പാർക്ക് ഉദ്ഘാടനത്തിൽ കറുത്ത മാസ്‌കിന് 'അപ്രഖ്യാപിത' വിലക്ക്. കറുത്ത മാസ്‌ക് ധരിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് സുരക്ഷാ ഉദ്യോഗസ്ഥർ അതഴിക്കാൻ ആവശ്യപ്പെട്ടതായി 'മീഡിയ വണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം മാസ്‌ക് നൽകാമെന്ന് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തുവെങ്കിലും മാധ്യമപ്രവർത്തകർ അതിനു തയ്യാറായില്ല. കറുത്ത മാസ്‌ക് ധരിച്ചു തന്നെയാണ് മാധ്യമസംഘം അകത്തേക്ക് പ്രവേശിച്ചത്. അതിനിടെ, കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ ഒരു നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളടക്കം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'വടി വാളിന് മുന്നിലൂടെ ഇന്ദ്രനെയും, ചന്ദ്രനെയും പേടിയില്ലാതെ നടന്ന ശ്രീ.പിണറായി വിജയന് മാധ്യമപ്രവർത്തകരും, കറുത്ത മാസ്ക്കും അലർജിയാണത്രേ' എന്നാണ് കെഎസ്യു നേതാവ് അഭിജിത് പ്രതികരിച്ചത്.