തന്റെ പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരോട് ഇപ്പോള്‍ തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി. പുതുച്ചേരി സന്ദർശനത്തിനിടെ ഭാരതിദാസൻ വനിതാ കോളജ് വിദ്യാർഥികളുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘എനിക്കിപ്പോള്‍ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടമായി. അതിലൂടെ കടന്നുപോകാന്‍ ഒരുപാടു സമയമെടുത്തു. ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചു. അപ്പോഴും ആരോടും പക തോന്നിയിട്ടില്ല. ദേഷ്യമോ വെറുപ്പോ തോന്നിയിട്ടില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. എന്റെ അച്ഛന്‍ എന്നില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്...’ - രാഹുല്‍ വികാരഭരിതമായ മറുപടി നല്‍കി.
1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിക്കിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസില്‍ അറസ്റ്റിലായ പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
Also Read
ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലുള്ള അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ ആകെ നടുക്കിയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. രാജീവ് ഗാന്ധിയെ കൂടാതെ മറ്റ് 13 പേരും അന്നത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്ന് രാഹുല്‍ ഗാന്ധിക്ക് 21 വയസ്സായിരുന്നു പ്രായം.
ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ സമാധാനസേന അവിടെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ അദ്ദേഹത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിലാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.