തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകള്‍ക്കൊപ്പം സൈക്കിള്‍ സവാരി നടത്താന്‍ പാകത്തിലുള്ള ട്രാക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകൾ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയിൽ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാകും - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സംരക്ഷണത്തിൽ മികച്ച അവബോധം ഉയർത്താനായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്. മാലിന്യം നിർമാർജനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് മികച്ച ഇടപെടൽ നടത്താനാകുന്നുണ്ട്. ഇതിനുള്ള സംവിധാനം ശാക്തീകരിക്കും. ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വത്തിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. കൂടുതൽ ശുചീകരണവും ശുചിമുറി സൗകര്യവും വേണ്ടതുണ്ട്.
ടൂറിസം മേഖലകളിൽ പരമ്പരാഗത ഭക്ഷണസൗകര്യമൊരുക്കണമെന്ന ആശയം പരിഗണിക്കും. കേരള ബ്രാൻറ് എന്നത് നല്ല രീതിയിൽ ഉയർത്തിക്കാണിക്കാനാകും. പ്രളയത്തിനുശേഷം റീബിൾഡ് കേരള പദ്ധതി വഴി കേരളത്തിന്റെയാകെ പുനർനിർമാണത്തിനുള്ള അവസരമാക്കി. എന്നാൽ തുടർപ്രളയവും കോവിഡും മൂലമുണ്ടായ തടസ്സങ്ങൾ മറികടന്ന് ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. ഓൺലൈൻ പഠനം മികച്ച രീതിയിൽ നടത്താനായി. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മികച്ച ഇടപെടലുണ്ടാകും. കൗൺസിലിംഗ് സൗകര്യവും കൗൺസിലർമാരുടെ എണ്ണവും വർധിപ്പിക്കും. സ്വാശ്രയഫീസ് തോന്നിയപോലെ ഈടാക്കാൻ കഴിയാത്തവിധമുള്ള ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. മാധ്യമപ്രവർത്തകരെ മുന്നണിപോരാളികളായി കണക്കാക്കി കോവിഡ് വാക്‌സിൻ നൽകണമെന്ന ആവശ്യം എങ്ങനെ പരിഗണിക്കാനാകുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ചാറ്റ് വിത്ത് സിഎം' പരിപാടിയില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ റിപ്പോര്‍ട്ടര്‍മാര്‍ പങ്കെടുത്തു.