പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് മുന്നണി സഖ്യത്തിൽ സീറ്റ് ധാരണയായി. സിപിഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ട ഇടത് മുന്നണി 165 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 92 സീറ്റുകളിൽ ജനവിധി തേടും. സഖ്യത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ പാർട്ടിയായ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാൻ ധാരണായായി. ഐഎസ്എഫിന് 30 സീറ്റുകൾ നൽകാൻ സിപിഎം തന്നെ തീരുമാനിച്ചിരുന്നു. ഐഎസ്എഫിനെതിരെ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് എടുത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി ശക്തമായ നിലപാട് എടുത്തതോടെയാണ് സഖ്യ ചർച്ച മുന്നോട്ട് പോയത്.
ഹൂബ്ലിയിലെ ഫർഫുറ ഷെരീഫ് ദർഗയിലെ അബ്ബാസ് സിദിഖി രൂപീകരിച്ച പാർട്ടിയാണ് ഐഎസ്എഫ്. ബംഗാളിലെ മുസ്ലീം വിഭാഗത്തിൽ വൻ സ്വാധീനമുള്ള ആത്മീയ നേതാവാണ് അബ്ബാസ് സിദിഖി. ഐഎസ്എഫ് സഖ്യത്തിൽ ഉൾപ്പെടുന്നതോടെ ന്യൂനപക്ഷ വോട്ടുകൾ വിഘടിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ബിജെപിക്ക് സഹായകമാവുമെന്ന് വിലയിരുത്തലുണ്ട്.
പശ്ചിമബംഗാളിൽ എട്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആകെ 294 നിയമസഭാ മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. നിലവിൽ തൃണമുൽ കോൺഗ്രസിന് 222 സീറ്റുകളാണുള്ളത്. സർവ്വേ ഫലങ്ങൾ പ്രകാരം മമത ബാനർജി സർക്കാർ തടരുമെന്നാണ് കരുതുന്നത്. മമതക്ക് ബിജെപി കനത്ത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മെയ് 2 നാണ് ബംഗാളിൽ വോട്ടെണ്ണൽ. മാർച്ച് 27 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.