ഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി കൈവിടുമെന്നും അദ്ദേഹത്തിനു ഭാവിയിൽ കോൺഗ്രസിലേക്കു മടങ്ങേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി. സിന്ധ്യക്ക് കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നു. ബി.ജെ.പിയിൽ അദ്ദേഹമിപ്പോള്‍ ഒരു ബാക്ക് ബെഞ്ചറായി മാറി. യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണു സിന്ധ്യയെ ബിജെപി പാട്ടിലാക്കിയത്. ആവശ്യം കഴിഞ്ഞതോടെ അദ്ദേഹത്തിനു വിലയില്ലാതായി. പദവികൾ മോഹിച്ചാണു സിന്ധ്യ ബിജെപിയിലേക്കു പോയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതാണ്. പക്ഷേ, അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു. എന്നാലും അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. മടങ്ങി വരാം' -രാഹുൽ പറഞ്ഞു.
സിന്ധ്യയും അനുയായികളായ 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ താഴെവീണത്. പിന്നീട് മൂന്ന്പേര്‍കൂടി ബി.ജെ.പി.യിലേക്ക് ചേക്കേറി. കൂറുമാറി എത്തിയ 12 പേരെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിമാരാക്കുകയും ചെയ്തിരുന്നു.