ഡല്‍ഹി: ശബരിമല കേസിലെ വ്യത്യസ്ത വിധി ന്യായത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ നിന്ന് നാളെ പടിയിറങ്ങും. ഇന്ന് അവര്‍ക്ക് കോടതിയില്‍ അവസാന പ്രവര്‍ത്തി ദിവസമായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിലാണ് അവസാന ദിവസം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇരുന്നത്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടു വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചില്‍ വിധിയോട് വിയോജനക്കുറിപ്പെഴുതിക്കൊണ്ടാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയോടോപ്പം നിന്നത്. മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ആര്‍. എഫ്. നരിമാന്‍, എ. എം. ഖന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഢ് എന്നിവരായിരുന്നു അഞ്ചംഗ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് തുല്യ അവകാശവും നീതിയും ഉറപ്പ് വരുത്തുക, മൌലിക അവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് വിധിന്യായം എഴുതിയത്. എന്നാല്‍ മതങ്ങള്‍ക്ക് ഭരണഘടനാ ദത്തമായി ലഭിച്ച അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച ആര്‍ട്ടിക്ക്ള്‍ 25 സംരക്ഷിക്കപ്പെടണമെന്നുമാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിയോജനക്കുറിപ്പില്‍ എഴുതിയത്. ശബരിമലയില്‍ 10-നും 50-നും ഇടയില്‍ പ്രായമുള്ള യുവതികളുടെ പ്രവേശനം സംബന്ധിച്ച വിഷയം സ്ത്രീകളോടുള്ള വിവേചനമായി കണക്കാക്കാനാവില്ലെന്നും ഇന്ദു മല്‍ഹോത്ര തന്റെ വിയോജനക്കുറിപ്പില്‍ പറഞ്ഞിരുന്നു.
തന്റെ കഴിവിന്റെ പരമാവധി ജൂഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ താന്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യാത്രയയപ്പ് യോഗത്തിനു നന്ദി പറഞ്ഞത്. വൈകാരിക വിക്ഷോഭത്താല്‍ പലതവണ പ്രസംഗം തടസ്സപ്പെട്ടു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയേക്കാള്‍ മികച്ച ഒരു ജഡ്ജിയെ താന്‍ കണ്ടിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആത്മാര്‍ഥമായ സമീപനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയതായി അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ പറഞ്ഞു.