കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിജെപി സ്ഥാനാർത്ഥി പട്ടികക്കെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം. മുന്‍ തൃണമൂല്‍ നേതാക്കളെ സ്ഥാനാര്‍ഥികളാക്കിയത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ ബിജെപിക്കാർ റാലി നടത്തി. ബിജെപിയുടെ ഓഫീസുകൾ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.
പ്രഖ്യാപനം നടന്ന രണ്ട് ദിവസം പിന്നിടുമ്പോഴും സീറ്റു ലഭിക്കാത്ത നേതാക്കളും അണികളും പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. മുതിർന്ന നേതാക്കളായ മുകൾ റോയ്, ദിലീപ് ഘോഷ് എന്നിവർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ ജനപ്രതിനിധികൾ ഉൾപ്പെടെയാണ് സീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധിക്കാൻ എത്തിയത്.
കേന്ദ്രമന്ത്രി മന്ത്രി അമിത് ഷാ കൊല്‍ക്കത്തയിലെത്തിയ ദിവസമാണ് അപ്രതിക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നീ താര പ്രചാരകരാണ് ഇന്ന് ബിജെപി ക്കായി സംസ്ഥാനത്ത് പ്രചരണം നടത്തുന്നത്.
പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാവും.