പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസെന്ന് പാർട്ടി വിട്ട പി. സി. ചാക്കോ. 'കേരളത്തിൽ എൽഡിഎഫിനാണ് പ്രസക്തി. എൽഡിഎഫിന് ഭരണർത്തുടർച്ച ഉറപ്പാകാനുള്ള നിയോഗമാണ് എനിക്ക്' എന്നും അദ്ദേഹം പറഞ്ഞു. '24 ന്യൂസിന്‍റെ മോര്‍ണിംഗ് ഷോയില്‍' പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുത് എന്നാണ് എന്നെപ്പോലുള്ളവർ വിചാരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വലിയ ഭീഷണി ബിജെപി ആണ്. അതിനെ നേരിടാൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനാഥിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കൈകോർക്കണം. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നില്ലെന്ന ദുഖമാണ് ഞങ്ങളെ നയിച്ചിരുന്നത്' -ചാക്കോ പറഞ്ഞു.
കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ലാതെവരുന്നുവെന്നും കമ്മറ്റികളിൽ ചർച്ചകൾ ഇല്ലാതെവരുന്നുവെന്നും ചാക്കോ കുറ്റപ്പെടുത്തി. വർക്കിംഗ് കമ്മറ്റി ഇല്ലാതെവരുന്നു. അവിടെയാണ് ഞങ്ങളുടെ ദുഖം. എനിക്കെന്തെങ്കിലും സ്ഥാനം കിട്ടിയില്ല, എന്നെ ആരെങ്കിലും അവഗണിച്ചു എന്നുപറഞ്ഞ് ഞാൻ കരഞ്ഞിട്ടില്ല - അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രമുഖ ഗ്രൂപ്പുകൾ പോക്കറ്റിലിട്ട് ദില്ലിക്ക് വണ്ടി കയറിയെന്ന് ആരോപിച്ചാണ് തീർത്തും അപ്രതീക്ഷിതമായി പി. സി. ചാക്കോ പാർട്ടി അംഗത്വവും ചുമതലകളും രാജിവച്ചത്.