ലൗ ജിഹാദ് ഭാവനാ സൃഷ്ടിയാണെന്ന് നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ്. ലൗ ജിഹാദ് പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയെക്കുറിച്ച് മീഡിയാവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിഭാഗങ്ങൾക്ക് സംഘപരിവാറുമായി ചേർന്ന് പോകാനാകില്ല. ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്. ഫാസിസത്തിനെതിരെ ഇരകൾ ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാസിസ്റ്റ് അജണ്ടയാണ്. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലവ് ജിഹാദ് വിഷയത്തില്‍ വ്യക്തത വേണം,പൊതു സമൂഹത്തില്‍ വിഷയം ചര്‍ച്ചയകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇല്ലാതാക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞത്. ജോസ് കെ മാണിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അക്കാര്യം ജോസ് കെ മാണിയോട് തന്നെചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലവ് ജിഹാദ് വിഷയത്തില്‍ ജോസ് കെ മാണിയുടെ അഭിപ്രായത്തെ കെസിബിസി (കേരള കത്തോലിക്കാ മെത്രാന്‍ സമിതി) പിന്തുണച്ചിരുന്നു. ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പലക്കപ്പിള്ളി അഭിപ്രായപ്പെട്ടു.
അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വിവിധ അന്വേഷണ ഏജന്‍സികളും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണം കേരളത്തില്‍ സാധാരണ ഉയര്‍ത്തിപ്പിടിക്കുന്നത് ചില വര്‍ഗ്ഗീയ സംഘടനകളാണ്.
നേരത്തേ, ലൗ ജിഹാദിനെ കുറിച്ചും, അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും, അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കിയതാണ്. ലൗ ജിഹാദ് നിർവ്വചിക്കപ്പെടുകയോ, ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകുകയും ചെയ്തിരുന്നു.