പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലെ വിവധ കേന്ദ്രങ്ങൾ കേന്ദ്ര ആരോഗ്യ സംഘം സന്ദർശിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്ന് സംഘം വ്യക്തമാക്കി.പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്നും ഇവർ പറഞ്ഞു.
കൊടിയത്തൂരിൽ പക്ഷിപ്പനി കണ്ടെത്തിയ മേഖല സന്ദർശിച്ചതിന് ശേഷമായിരുന്നു സംഘത്തിന്റെ പ്രതികരണം. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിച്ചില്ല എന്നത് ആശാവഹമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ ഡോ. ഷൗക്കത്തലി പറഞ്ഞു. കാരശ്ശേരിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തതിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യമുൾപ്പെടെയാണ് സംഘം പരിശോധിക്കുന്നത്. വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരുകയാണ്. രോഗം ബാധിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും നശിപ്പിക്കാനാണ് ദ്രുതകർമസേനയുടെ തീരുമാനം