തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷപ്രചരണം നടത്തിയ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കൃഷ്ണരാജ് നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി, സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിച്ചു. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു 'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
'ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം' എന്നും കൃഷ്ണരാജ് കുറിച്ചു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം വലിയ പ്രതികരണമുണ്ടായതോടെ വീണ്ടും ലൗ ജിഹാദ് പരാമര്‍ശവുമായി കൃഷ്ണരാജ് രംഗത്തെത്തി. നവീന്‍ കെ. റസാക്ക് എന്ന പേര് റസാഖ് എന്നാക്കി മാറ്റിയായിരുന്നു രണ്ടാമത്തെ വര്‍ഗീയ പ്രതികരണം.
വിഷയം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു ഡാന്‍സ് വീഡിയോയുമായാണ് നവീനും ജാനകിയും പ്രതികരിച്ചത്.