ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് ഡി.കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ കോടതി മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.
ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ 2018-ലാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. യിൻ സമിതിയുടേത് പ്രാഥമിക റിപ്പോർട്ട് ആണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്തണമെന്നുമാണു കോടതി അറിയിച്ചത്. റിപ്പോർട്ട് പരസ്യമാക്കരുതെന്നും സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി മുൻ ഡയറക്ടർ ആർബി ശ്രീകുമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം. ജെയിൻ സമിതിയുടെ റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്നും ദേശീയ പ്രാധാന്യമുള്ള കേസാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞയാഴ്ച സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്തജ്ഞനും കേസിലെ പ്രധാന കുറ്റാരോപിതനുമായിരുന്ന നമ്പി നാരായണന്‍ പറഞ്ഞു.