കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനം. നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സഭ വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചു. ധനാഭ്യർഥനകൾ ചർച്ചയോടെയേ പാസാക്കാവൂ എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതിനിടെ കോവിഡ് -19 നുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി മന്ത്രി കെ.കെ ശൈലജക്കെതിരെ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ കേന്ദ്ര നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് മൂന്നാം തിയതിയാണെന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം, ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 78 ആയി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി. രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളവും അതീവ ജാഗ്രതയിലാണ്. ചികത്സയിലുളള 16 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.